Saturday, August 14, 2010

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം ...

ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ വിവിധ നാമങ്ങളല്ലേ, ഇതിലെന്താണിത്ര പറയാനുള്ളത്‌...?

അതേ... ഒരേ മണ്ണിന്റെ വിവിധ നാമങ്ങള്‍ . ഏത്‌ പേര്‍ വിളിച്ചാലും ഈ രാജ്യത്തിന്‌ ഒരു വ്യത്യാസവുമില്ല. അപ്പോള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടാലും ഈ മണ്ണ്‌ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യാക്കാര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ? അതേ, കാരണം അവര്‍ അറിയപ്പെടുന്നത്‌ ഇന്ത്യന്‍ പൗരന്മാര്‍ എന്നാണ്‌. പിന്നെ എന്തുകൊണ്ടാണ്‌ നമ്മുടെ രാജ്യത്ത്‌ മതത്തിന്റെ പേരില്‍ ഇത്രയും രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത്‌?...


ഇരുനൂറ്‌ വര്‍ഷങ്ങളോളം നമ്മെ അടിമകളാക്കി നമ്മുടെ കാര്‍ഷിക വ്യാവസായിക സാമ്പത്തിക രംഗങ്ങളിലെല്ലാം കൊള്ള നടത്തിയ വെള്ളക്കാരെ നാട്‌ കടത്തിയിട്ട്‌ ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്നു. എന്നാല്‍ അവര്‍ നമ്മുടെ മനസ്സില്‍ പാകി മുളപ്പിച്ച മതദ്വേഷത്തിന്റെ (മതങ്ങള്‍ തമ്മിലുള്ള വിദ്വേഷം) വിത്ത്‌ ഇന്നിപ്പോള്‍ വളര്‍ന്ന് വലുതായി നമ്മുടെ രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കാന്‍ തുടങ്ങുകയാണ്‌.

സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വിദ്വേഷവും അരക്ഷിതാവസ്ഥയും വളര്‍ത്തി അവരെ ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ വെള്ളക്കാര്‍ കണ്ടുപിടിച്ച അതേ മാര്‍ഗ്ഗം തന്നെയാണ്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഇന്നത്തെ രാഷ്ട്രീയക്കാരും ആയുധമായി ഉപയോഗിക്കുന്നത്‌. അതായത്‌ മതദ്വേഷം വളര്‍ത്തുക. ഭരണഘടന അനുസരിച്ച്‌ ഭരണത്തില്‍ മതത്തിന്‌ സ്വാധീനം പാടില്ലെന്നാണ്‌. പക്ഷേ, ഇപ്പോള്‍ ഭരണം ഉറപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ ആയുധമാക്കുന്നത്‌ മതത്തെയാണ്‌. മതവും രാഷ്ട്രീയവും ഇരട്ട സഹോദരങ്ങളായി മാറിയിരിക്കുന്നു ഇന്ന്. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനില്‍പ്പില്ലാത്ത അവസ്ഥ.

ഇവര്‍ക്ക്‌ കൂട്ടിന്‌ മറ്റൊരു കൂട്ടരും ഉണ്ട്‌. തങ്ങളുടെ നിലപാടിന്‌ എതിര്‌ നിന്നാല്‍ രക്തം ചിന്താന്‍ മടിക്കാത്ത, മതതീവ്രവാദികള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം. തങ്ങളുടെ മതത്തിന്‌ വേണ്ടി എന്ന് ആക്രോശിക്കുമ്പോഴും ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം അധികാരവും സമ്പത്തുമാണ്‌. അതിന്‌ വേണ്ടിയുള്ള അത്യാര്‍ത്തിയാണ്‌ ഇപ്പോള്‍ അവര്‍ ചെയ്തുകൂട്ടുന്ന നരഹത്യകള്‍ക്ക്‌ നിദാനം. മോഷണവും ഗുണ്ടായിസവുമായി നടക്കുന്നവര്‍ക്ക്‌ സമ്പത്തുണ്ടാക്കാന്‍ എളുപ്പവഴി ഒരു മതതീവ്രവാദി ആകുക എന്നതാണ്‌. കസബിന്റെയും കശ്മീരില്‍ പിടിയിലായ മലയാളി യുവാക്കളുടെയും മൊഴികള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌.

എന്നാല്‍ , എല്ലാ വിഭാഗം മതതീവ്രവാദികളുടെയും പിന്നില്‍ നിന്ന് ചരട്‌ വലിക്കുന്നത്‌ ഒരേ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് അറിയുമ്പോഴാണ്‌ ഈ വിപത്തിന്റെ ആഴം മനസ്സിലാകുന്നത്‌. പക്ഷേ, ഇതൊന്നും ചിന്തിക്കാന്‍ നമുക്ക്‌ താല്‍പര്യമില്ലെന്ന് മാത്രം.

എന്തുകൊണ്ടാണ്‌ നമ്മള്‍ ഇവരുടെ കൈകളിലെ കളിപ്പാട്ടങ്ങളായി മാറുന്നത്‌? നമ്മുടെ ചിന്താശക്തി നശിച്ചുപോയോ...?

മതവികാരം വ്രണപ്പെട്ടുവെന്ന് ആക്രോശിച്ച്‌ പരസ്പരം രക്തം ചിന്തുമ്പോള്‍ , എന്തിന്‌ വേണ്ടിയാണ്‌ നമ്മുടെ സഹജീവികളെ കുരുതി കൊടുക്കുന്നതെന്ന് ചിന്തിക്കാന്‍ നമുക്ക്‌ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌...?

മതവിശ്വാസിയോ അവിശ്വാസിയോ ആയിരിക്കുന്നത്‌ വ്യക്തിപരമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌. ദുര്‍ബലമനസ്കര്‍ക്ക്‌ ശക്തി പകരാനും ദു:ഷ്ടമനസ്കരെ നേര്‍വഴിക്ക്‌ നടത്താനും അടിയുറച്ച ഈശ്വരവിശ്വാസം വലിയൊരു അളവ്‌ വരെ സഹായിക്കുന്നു.

പുരാതനകാലം തൊട്ടേ മനുഷ്യന്‍, തന്നെ ഭയപ്പെടുത്തിയിരുന്നതിനെയും തനിക്ക്‌ അപ്രാപ്യമായിരുന്നതിനെയുമൊക്കെ ആരാധിക്കുവാന്‍ തുടങ്ങി. സൂര്യന്‍, ചന്ദ്രന്‍, വായു, ജലം, അഗ്നി ഇവയെല്ലം അവന്റെ ആരാധനാ പാത്രങ്ങളായിരുന്നു. സാംസ്കാരിക മുന്നേറ്റത്തോടൊപ്പം മനുഷ്യന്‍ തന്റെ ആരാധനാ പാത്രങ്ങള്‍ക്ക്‌ രൂപവും ഭാവവും നല്‍കിത്തുടങ്ങി. കോപിഷ്ടരും സ്നേഹസ്വരൂപികളുമായി ദൈവങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അങ്ങനെ രൂപം കൊണ്ടു. തങ്ങള്‍ക്ക്‌ സ്വീകാര്യമായ രൂപത്തിലും ഭാവത്തിലും ആരാധനാക്രമങ്ങളിലുമൊക്കെ അവന്‍ അടിയുറച്ച്‌ വിശ്വസിക്കുവാന്‍ തുടങ്ങി. തെറ്റ്‌ ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും നല്ല കര്‍മ്മങ്ങള്‍ക്ക്‌ പുണ്യം ലഭിക്കുമെന്നും വിശ്വസിക്കുവാന്‍ ശീലിച്ചു. സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ആരാധനയോടെ നോക്കിത്തുടങ്ങിയ അവര്‍ ക്രമേണ അവരെ തങ്ങള്‍ വിശ്വസിക്കുന്ന, എന്നാല്‍ കാണാന്‍ കഴിയാതിരുന്ന ദൈവങ്ങളുടെ പ്രതിരൂപമായി കാണുവാന്‍ തുടങ്ങി.

എന്നാല്‍ , ഇവിടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം. ഒരു കൂട്ടം ജനങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന രൂപത്തില്‍ വിശ്വസിക്കാന്‍ മറ്റ്‌ മനുഷ്യര്‍ തയ്യാറായിരുന്നില്ല. അവര്‍ മറ്റ്‌ രൂപങ്ങളിലും ഭാവങ്ങളിലും തങ്ങളുടെ ദൈവമെന്ന സങ്കല്‍പ്പത്തെ വിശ്വസിക്കാനും ആരാധിക്കാനും തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ ഒരേ ചിന്ത പല ഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വ്യത്യസ്ഥ മതങ്ങള്‍ ഉണ്ടായി. മനുഷ്യ നന്മക്കായി പിറവി കൊണ്ട മതങ്ങള്‍ തന്നെ മനുഷ്യകുലത്തിന്‌ ഭീഷണിയുമായി.

തുടക്കത്തില്‍ പറഞ്ഞത്‌ പോലെ ഒരേ മണ്ണിന്‌ വിവിധ നാമങ്ങള്‍ എന്ന പോലെ ഒരേ സങ്കല്‍പ്പത്തിന്‌ വിവിധ രൂപഭാവങ്ങള്‍ . മതത്തിന്റെ അടിസ്ഥാനം തന്നെ ഇതായിരിക്കെ എന്തുകൊണ്ടാണ്‌ നമ്മള്‍ മതത്തിന്റെ പേരില്‍ പോരടിക്കുന്നത്‌...?

വല്ലാത്തൊരു ദുശ്ശാഠ്യമാണ്‌ നമുക്ക്‌. നാം വിശ്വസിക്കുകയും ശീലിക്കുകയും ചെയ്യുന്ന അതേ രീതി തന്നെ മറ്റുള്ളവരും പിന്തുടരണമെന്ന വാശി. അനുതാപം (empathy) എന്ന വികാരം ഇല്ലാതെ പോകുന്നത്‌ കൊണ്ടാണ്‌ പല പ്രശ്നങ്ങളും നമുക്കിടയില്‍ ഉടലെടുക്കുന്നത്‌. നമുക്ക്‌ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് വാശി പിടിക്കാന്‍ നമുക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌? ഒരാള്‍ മറ്റൊരു രീതിയില്‍ അയാളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ , അയാള്‍ നമുക്ക്‌ വെറുക്കപ്പെട്ടവനായി തീരുന്നു.

പരസ്പരം രക്തം ചിന്തുന്നതിന്‌ മുമ്പ്‌ ഈ പ്രകൃതിയെ നോക്കി പഠിക്കാന്‍ നമുക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍ ! എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന പ്രകൃതി ഒരു മതവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് തെളിയിച്ചിട്ടില്ല. നമ്മുടെ വിശ്വാസമാണ്‌ മഹത്തരമെന്നും നമ്മള്‍ വ്യത്യസ്തരാണെന്നും അഹങ്കരിക്കുന്നതിന്‌ മുമ്പ്‌ ഇതൊക്കെ ചിന്തിക്കാന്‍ കഴിയുമെങ്കില്‍ എത്ര രാഷ്ട്രീയക്കളികള്‍ നടത്തിയാലും എത്ര നിന്ദ്യമായ തീവ്രവാദ പ്രചരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയും.

ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ.

സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക്‌ പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക്‌ ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത്‌ പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌.

ജാതി, മതം, ദേശം, ഭാഷ, വംശം എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. അങ്ങനെ നന്മ നിറഞ്ഞ ഒരു മാനവരാശിയെ നമുക്ക്‌ സ്വപ്നം കാണാം.