Friday, March 12, 2010

വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍

ഇപ്രാവശ്യം വിശേഷങ്ങള്‍ വന്നത്‌ അങ്ങ്‌ കര്‍ണ്ണാടകത്തില്‍ നിന്നാണ്‌. "ബിഡതി നിത്യാനന്ദ ജ്ഞാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദ" എന്ന വിരുതനാണ്‌ കഥാനായകന്‍.

ഇദ്ദേഹത്തിന്റെ ചില വിശേഷങ്ങള്‍ ടി.വി യില്‍ കൂടി ജനം അറിഞ്ഞതോടെ നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ്‌ മഹാന്‍. ജനം ആശ്രമത്തിന്‌ തീ വച്ചതായും വാര്‍ത്തയുണ്ട്‌.

കുറച്ച്‌ കാലം മുമ്പ്‌ നമ്മുടെ കേരളത്തിലും പല രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യന്മാരുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. തോക്കേന്തിയും കാസറ്റ്‌ പിടിച്ചുമൊക്കെ പല വേഷങ്ങള്‍...

അന്നത്തെ തിരയിളക്കത്തില്‍ ഒഴുകി പോകാത്ത പല ദിവ്യാത്മാക്കളും വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച്‌ ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ഇവരുടെ യഥാര്‍ത്ഥ മുഖം ആരെങ്കിലും പുറത്ത്‌ കൊണ്ടുവരാന്‍ നോക്കിയാല്‍ വിവരം അറിയും അതിന്‌ ശ്രമിക്കുന്നവര്‍. അത്രമാത്രം ശക്തിയുള്ള സമാന്തര ദൈവങ്ങളായിക്കഴിഞ്ഞിരിക്കുന്നു അവര്‍.

പണ്ടൊക്കെ നൂറ്റാണ്ടുകള്‍ കൊണ്ടായിരുന്നു ഒരാള്‍ ദിവ്യനായിരുന്നതും മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നതും. വേഗതയുടെ കാലം ആയത്‌ കൊണ്ടാകാം, ഇപ്പോള്‍ ഒറ്റ ദിവസം മതി ഒരാള്‍ക്ക്‌ ദൈവപുരുഷനോ അമ്മദൈവമോ ആകാന്‍. കുറച്ച്‌ അനുയായികളും ഒരു ആശ്രമവും ദിവ്യത്വം തോന്നിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ വായില്‍ കൊള്ളാത്ത ഒരു നാമവും മതി... അത്ര മതി, പിന്നെ താമസമുണ്ടാകില്ല ദിവ്യാത്മാക്കളുടെ വചനങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ ജനങ്ങളെത്താന്‍. ഒരദ്ധ്വാനവും ഇല്ലാതെ ലഭിക്കുന്ന കോടിക്കണക്കിന്‌ സ്വത്തിലൊരംശം ദാനകര്‍മ്മങ്ങള്‍ക്ക്‌ കൂടി ചെലവഴിച്ചാല്‍ പിന്നെ പറയുകയും വേണ്ട, ജനങ്ങള്‍ വാഴ്ത്തി പാടിക്കൊള്ളും.

ഇവരുടെ ആശ്രമങ്ങളില്‍ നിത്യസന്ദര്‍ശകരായി എത്തുന്നത്‌ സാധാരണ ജനങ്ങളേക്കാളേറെ V.VIP കള്‍ ആയിരിക്കും. പലരും ഈ ദൈവങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകും.

പലപ്പോഴും ഇത്തരം ആശ്രമങ്ങള്‍ പൊട്ടിപ്പോകുന്നത്‌ കൂടെ നില്‍ക്കുന്നവരുടെ ചതികൊണ്ടാകും. എന്തൊരു കഷ്ടമാണ്‌! ഒരു വിധം നന്നായി കാശൊക്കെ കിട്ടി, അങ്ങനെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭക്തജനങ്ങളെ അനുഗ്രഹിച്ച്‌ സുഖിച്ച്‌ വാണരുളുമ്പോഴാണ്‌ ഏതെങ്കിലുമൊരുവന്‍ അസൂയ മൂത്ത്‌ വലിച്ച്‌ താഴെയിടുന്നത്‌. ബാക്കി പിന്നെ അന്ന് വരെ ആരാധിച്ച്‌ കൂടെ നിന്ന ജനം ചെയ്തോളും.

"രണ്ടുനാള്‍ കൊണ്ടൊരുത്തനെ ദിവ്യനാക്കുന്നതും ജനം...
സിംഹാസനത്തിലേറിയ ദിവ്യനെ തല്ലിയോടിക്കുന്നതും ജനം..."

മനഃസമാധാനത്തിനും ആഗ്രഹ സാഫല്യത്തിനും ഉള്ള എളുപ്പവഴി ആയിട്ടാണ്‌ ഇത്തരക്കാരെ ജനം വിശ്വസിക്കുന്നതും പൂജിക്കുന്നതും.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ്‌ പലരെയും ഇത്തരം ആശ്രമങ്ങളില്‍ എത്തിക്കുന്നത്‌. സാന്ത്വനം തേടിയെത്തുന്ന ഇവര്‍ പലപ്പോഴും വന്‍ ചതിക്കുഴിയിലേക്കായിരിക്കും വീഴുക.

സ്വന്തം മനസ്സില്‍ നിന്ന് വരേണ്ട സമാധാനം തേടിയാണത്രേ പലരും ഇത്തരം ആശ്രമങ്ങളിലെത്തുന്നത്‌. നമ്മുടെ ചിന്തകളാണ്‌ നമുക്ക്‌ മനഃസമാധാനവും സന്തോഷവും ദുഃഖവും എല്ലാം സമ്മാനിക്കുന്നത്‌. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌. പല മനഃസമാധാനക്കേടും നമ്മുടെ അത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരിക്കും ഉടലെടുക്കുന്നത്‌.

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ നമ്മളാണെങ്കില്‍ പ്രശ്ന പരിഹാരവും നമ്മളില്‍ നിന്ന് തന്നെ ഉരുത്തിരിയണം. അല്ലെങ്കില്‍ കരള്‍ വീക്കം തടയാന്‍ മദ്യപാനം നിര്‍ത്തുന്നതിന്‌ പകരം കാമിലാരി കഴിക്കുന്നത്‌ പോലെയാകും.

മനസ്സിലെ സ്നേഹമാണ്‌ ദൈവമെന്ന തിരിച്ചറിവില്‍ മനുഷ്യര്‍ എത്തുന്ന കാലത്ത്‌ ഇത്തരം ദിവ്യാത്മാക്കള്‍ അപ്രസക്തരാകും.

Saturday, March 6, 2010

വിശ്വാസം... അതല്ലേ എല്ലാം...

"ദക്ഷിണാഫ്രിക്കയില്‍ ഏഴ്‌ മാസം മുമ്പ്‌ മരിച്ച ഭര്‍ത്താവ്‌ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസവുമായി, മൃതദേഹം സംസ്കരിക്കാതെ ഇന്ത്യന്‍ യുവതി കാത്തിരിപ്പ്‌ തുടരുന്നു..."

ഈ പത്രവാര്‍ത്ത വായിച്ച പലരുടെയും മുഖത്ത്‌ പുച്ഛം നിറഞ്ഞ ചിരി വന്നിട്ടുണ്ടാകും. മനുഷ്യര്‍ക്ക്‌ ഇങ്ങനെയും 'വട്ട്‌' പിടിക്കുമോയെന്ന് ചിന്തിച്ചിട്ടുണ്ടാകും.

ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. നമ്മളില്‍ പലരിലും ഇത്തരം ചില 'വട്ടുകള്‍' ഏറ്റക്കുറച്ചിലോടെ ഉണ്ടാകും, ഇല്ലേ?

ഓരോ വിശ്വാസത്തിന്റെയും അടിസ്ഥാനം എന്താണെന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാതെ 'വിശ്വാസങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയുള്ളതാണെന്ന' തത്വത്തില്‍ വിശ്വസിച്ച്‌ എല്ലാം അപ്പാടെ വിഴുങ്ങുകയല്ലേ നമ്മള്‍?

ഒരു പൂച്ച നമ്മുടെ വഴിക്ക്‌ കുറുകെ ചാടിയാല്‍ ഒന്ന് അന്തിച്ചു നില്‍ക്കാത്തവര്‍ ചുരുക്കം. അപശകുനമായി കരുതി ഒരു പക്ഷേ യാത്ര പോലും വേണ്ടെന്ന് വയ്ക്കും. ആ പൂച്ചയുടെ മനസ്സില്‍ അപ്പോള്‍ എന്തായിരിക്കും ചിന്ത? ഈ മനുഷ്യന്‍ കാരണം ഇന്നത്തെ അന്നം മുട്ടിയെന്നായിരിക്കുമോ? വിശ്വാസം മനുഷ്യന്‌ മാത്രമേ പാടുള്ളൂ എന്നില്ലല്ലോ.

എന്തുകൊണ്ട്‌ നമ്മള്‍ ഓരോ വിശ്വാസങ്ങള്‍ക്കും വളരെ പെട്ടെന്ന് അടിമപ്പെടുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതം. കഷ്ടപ്പാടുകള്‍ കൂടാതെ എത്രയും പെട്ടെന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയെന്ന നിരുപദ്രവകരമായ ചിന്ത തന്നെയാണ്‌ ഇതിന്‌ പിന്നില്‍.

അതുകൊണ്ടല്ലേ രുചി വ്യത്യാസമുണ്ടായ കടല്‍ വെള്ളം കുടിക്കാന്‍ ബോംബെയിലെ മാഹിമില്‍ ജനം പരക്കം പാഞ്ഞത്‌. മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം അണുക്കളുടെ അതിപ്രസരമാണ്‌ രുചിവ്യത്യാസത്തിന്‌ കാരണമെന്ന് മനസ്സിലാക്കിയ അധികൃതര്‍ക്ക്‌ അവസാനം ജനത്തെ കടല്‍ക്കരയില്‍ നിന്ന് ഓടിക്കാന്‍ പാടുപെടേണ്ടി വന്നു.

ജനങ്ങളുടെ വിശ്വാസം മുതലെടുത്ത്‌ ബിസിനസ്‌ നടത്തുന്ന ബുദ്ധിമാന്മാരും കുറവല്ല. അതുകൊണ്ടാണല്ലോ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അക്ഷയതൃതീയ ദിനം നന്നായി ആഘോഷിക്കപ്പെടുന്നത്‌. ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ദൈവം അനുഗ്രഹിക്കുമെന്നും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെളുപ്പം കഴിഞ്ഞു. ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?

ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോരോ വിശ്വാസങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ഒരു വ്യക്തി ആര്‍ജ്ജിച്ച വിദ്യാഭ്യാസമോ, വഹിക്കുന്ന ഉന്നത സ്ഥാനമോ ഒന്നും അതിന്‌ തടസമാകുന്നില്ല. അതാണല്ലോ നമ്മുടെ ഹൈക്കോടതിയില്‍ പതിമൂന്നാം നമ്പര്‍ മുറിയുടെ അസാന്നിദ്ധ്യം തെളിയിക്കുന്നത്‌.

ആത്മവിശ്വാസക്കുറവാണോ നമ്മെ ഓരോ വിശ്വാസങ്ങളുടെയും പിന്നാലെ ഓടിക്കുന്നത്‌? എന്തിലെങ്കിലും വിശ്വസിച്ചില്ലെങ്കില്‍ നമുക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്ന് ജനം കരുതുന്ന കാലമാണിത്‌.

ആത്മവിശ്വാസക്കുറവിനൊപ്പം അത്യാഗ്രഹവും ഒരുമിച്ചാല്‍ പൂര്‍ണ്ണമായി. പിന്നെ വിശ്വാസങ്ങളുടെ പെരുമഴക്കാലമായി.